നിശ്ശബ്ദ കൊലയാളി; ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

ന്യൂദല്‍ഹി: ജീവിതശൈലീ രോഗങ്ങളിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹരോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്) അധ്യക്ഷന്‍ ജീന്‍ ക്ളോഡ് എംബന്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണം ഇതിനകം 6.13 കോടി കവിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ കണക്കുകള്‍ യഥാര്‍ഥ രോഗികളുടെ എണ്ണത്തിന് അടുത്തുപോലും എത്തില്ല. ശരിയായ ആരോഗ്യ ബോധവത്കരണത്തിന്‍െറ അഭാവം കാരണം പ്രമേഹരോഗികളില്‍ 60 ശതമാനത്തിലേറെയും കണക്കു പുസ്തകത്തിന് പുറത്താണെന്നും ഐ.ഡി.എഫ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയോ ചികിത്സക്ക് വിധേയരാവുകയോ ചെയ്യാത്തവരാണ്.

ഒമ്പതുകോടി രോഗികളുമായി ചൈനയാണ് മുന്‍നിരയിലെങ്കിലും ഏറെ വൈകാതെ ഇന്ത്യ ‘ആഗോള പ്രമേഹ തലസ്ഥാന’മായി മാറുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയും ഇന്ത്യയും തമ്മില്‍ രോഗികളുടെ എണ്ണത്തില്‍ ഏറെ അന്തരമുണ്ട്. അമേരിക്കയിലെ രോഗികളുടെ എണ്ണം 2.37 കോടി മാത്രമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രമേഹം ഭീകരമാംവിധം പിടിമുറുക്കാന്‍ വഴിയൊരുക്കിയത്. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവരുടെ അകാലമരണത്തിന് ഈ മാരകരോഗം വഴിയൊരുക്കുന്നതായും ക്ളോഡ് എംബന്യ പറയുന്നു. മുന്‍ കാലങ്ങളില്‍ സമ്പന്നരുടെ മാത്രം ജീവിത ശൈലീ രോഗമായി കണക്കാക്കിയിരുന്ന പ്രമേഹം ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്.

ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങളും വ്യായാമത്തിന്‍െറ കുറവുമാണ് രോഗം പെരുകാന്‍ കാരണം. വികസനത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോഴും ആരോഗ്യത്തിന് മുന്‍ഗണനയുള്ള വികസനമെന്ന കാഴ്ചപ്പാട് ഇത്തരം രാജ്യങ്ങള്‍ മറക്കുകയാണെന്നും എംബന്യ പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ മുറിക്കകത്ത് അടച്ചിട്ട് കൈയില്‍ ശീതളപാനീയങ്ങള്‍ നല്‍കി ടെലിവിഷന്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ്. കളിസ്ഥലങ്ങള്‍ എല്ലായിടനിന്നും അപ്രത്യക്ഷമാവുകയാണ്. നഗരങ്ങളില്‍ സൈക്കിള്‍ പാതയും കാല്‍നട യാത്രക്കാര്‍ക്കുള്ള പ്രത്യേക ഇടങ്ങളും സ്ഥാപിക്കണമെന്ന് ജീന്‍ ക്ളോഡ് എംബന്യ പറഞ്ഞു.
ലോകത്ത് മൊത്തം 30 കോടി പ്രമേഹ രോഗികളാണുള്ളത്. ആകെ മുതിര്‍ന്ന ജനസംഖ്യയുടെ ആറു ശതമാനമാണിത്. പ്രതിവര്‍ഷം 70 ലക്ഷം പേരാണ് പ്രമേഹബാധിതരുടെ പട്ടികയില്‍ ഇടംനേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സുലിന്‍െറ കുറവുമൂലമോ ഗ്രന്ഥികളുടെ പ്രവര്‍ത്ത തകരാറ് കാരണമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്